Friday, September 23, 2011

ഉയരങ്ങളില്‍ നിന്നുള്ള സാധാരണ കാഴ്ചകള്‍

ഒട്ടും ചന്തമില്ലാത്ത, മേഘങ്ങള്‍ ഒഴുകി നടക്കാത്ത, ഇളം നീല നിറമുള്ള, നിശ്ചലമായ മേല്‍ക്കൂരയുള്ള ഒരു നഗരമാണിത്‌ . അപൂര്‍വമായി മാത്രം പറന്നുപോകുന്ന ഒരുപറ്റം പ്രാക്കലാണ് സുന്ദരമായ ആകാശകാഴ്ച. അതുകാണാന്‍ മാത്രം ജനലരികിലെത്താരുണ്ട് പതിവായി. നാട്ടിലെ, കുന്നിന്‍മുകളിലുള്ള സുറിയാനി പള്ളിയുടെ മേലെ പറ്റമായി പറന്നിരുന്ന പ്രാവിന്ക്കൂട്ടത്തെ ഓര്‍മപ്പെടുത്തി ആ കാഴ്ച. പിന്നീട് കിട്ടിയ ഇത്തിരി ഇടവേളയില്‍, ജനലിലൂടെ താഴേക്കു നോട്ടം പാളി. പണ്ട് വീടിന്റെ പടിഞ്ഞാറേ പറമ്പിലെ തെങ്ങിന്‍ മുകളില്‍ കയറി; താഴേക്കു നോക്കിയപ്പോള്‍ ഉണ്ടായ അതെ പരിഭ്രമം. എന്നാല്‍ നിരത്തിലെ തിരക്ക്, ഉള്ളില്‍ കുറച്ചു കൌതുകവും ഉണര്‍ത്തി. റോഡ്‌ മുറിച്ചു കടക്കുന്ന ഇത്തിരി പോന്ന സഹജീവിയും. ഉറുമ്പുകണക്കെ വരി വരിയായി നീങ്ങുന്ന ഷകടവും... ഭൂമിയെ തൊട്ടു പോകുന്നതെല്ലാം വല്ലാതെ മൈക്രോ ആയപോലെ. ഉയരത്തില്‍ നിന്നുള്ള നോട്ടം, ആളെ അല്പം 'ഫിലോസഫിക്കല്‍' ആക്കിയെക്കും. (ദൈവത്തിന്റെ കാഴ്ചയും മുകളില്‍ നിന്ന് തന്നെയല്ലേ!. ആണോ?, അതോ ഉള്ളില്‍ നിന്നോ? ഈ ഡൌട്ട് ഭക്തര്‍ക്ക്‌ വിട്ടു കൊടുക്കാം). നിരത്തിലെ തിരക്കും, ധൃതിയും വല്ലാത്ത ചോദ്യചിഹ്നം പോലെ അവശേഷിക്കുന്നു... അല്ല, എല്ലാരും ഇത്ര വേഗത്തില്‍ എങ്ങോട്ടാണ്? ട്രാക്ക് തെറ്റി വന്ന പെഷവാര്‍ പച്ചക്ക് , പോകാന്‍ ഇത്തിരി ഇടം നല്‍കാന്‍ പോലും സമയം ഇല്ലാതെ എങ്ങോട്ടാണ് ഇവര്‍ പായുന്നത്... ഗത്യന്തരം ഇല്ലാതെ , പാശ്തുവില്‍ അവന്‍ പറഞ്ഞു; കുറെ തെറികള്‍, കൂടെ ഇരുന്ന ഞാനും ഏറ്റു പാടി .ശൂ ആതാ !. എത്തെണ്ടടത്ത് എത്തേണ്ട ധൃതി ആയിരിക്കും? എത്തിയിട്ട് എന്താണാവോ കാര്യം. പണ്ട് വായു ഗുളികയ്ക്ക് വേണ്ടിയായിരുന്നു ഓട്ടം.. ഇന്നു പ്രത്യേകിച്ചു ഒന്നിനും വേണ്ടയല്ലെന്നു തോന്നുന്നു. അല്പം സമയം വെറുതെ ഇരിക്കണം(ഉറങ്ങണം).. പിന്നെ facebookil മാന്യമായി കുറച്ചു ഒളിഞ്ഞുനോട്ടം. (ഇന്നലെ ചിക്കന്‍ കരിഞ്ഞു പോയി എന്ന് സ്റ്റാറ്റസ് ഇട്ട സുഹൃത്ത്‌ ഇന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടാവുമോ ആവോ?).. ലൈക് അടിച്ചും, ഷെയര് ചെയ്തും റ്റാഗിയും പ്രവാസി പൂര്‍ണമായും 'Virtual' ആയിരിക്കുന്നു...കൂടാതെ ക്രിയാത്മകമായി ശവവും! ചുരുക്കത്തില്‍ ഈ നഗരത്തിന്റെ വേഗതക്ക് ഒരടിസ്ഥാന്മില്ലെന്നു തോന്നുന്നു.

ഒരു വര്‍ഷമായി ഇവിടേയ്ക്ക് താമസമായിട്ടു. എതിര്‍ വശത്ത് പഴയ കോട്ടയെന്നു തോന്നിപ്പിക്കുന്ന ഒരു ഹോസ്പിറ്റല്‍. അവിടം വരെയൊന്നു പോണമെന്ന് ഇന്നലെ വരെ തോന്നിയിട്ടേയില്ല..മൂന്നുമാസം മുന്‍പ്, പരിചയമുള്ള ഒരു നായര് കുളിമുറിയില്‍ തെന്നി വീണു, ഈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു , പക്ഷെ കാര്യങ്ങള്‍ നിനച്ച പോലെ പുരഗതിയുണ്ടായില്ല. അദേഹത്തിന്റെ ഒരു വശം തളര്‍ന്നു കൂടുതല്‍ പ്രയാസത്തിലായി, ഒരു മാസം മുന്‍പ് ICUവിലേക്ക് മാറ്റി.. പയ്യെ അബോധാവസ്ഥയിലായി.. ഇപ്പോള്‍ വെന്റിലെറ്റരിന്റെ സഹായത്താല്‍ പ്രാണന്‍ നിലനിര്‍ത്തുന്നു . ഒന്ന് കയറി കാണണമെന്ന് വിചാരിച്ചു കഴിഞ്ഞ മൂന്നു മാസം, മേല്‍പ്പറഞ്ഞ തിരക്ക് കാരണം ഇന്നലെ വരെ സന്ദര്‍ശനം മാറ്റി വച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് സഖിക്കൊപ്പം അവിടെ വരെ പോയി. സെക്യുരിടി കാണിച്ചു തന്ന വാതിലിലൂടെ അകത്തേക്ക് കയറി. അടുത്തടുത്ത മുറികളില്‍ വളരെ ക്രിട്ടിക്കലായ കുറെ രോഗികള്‍ കിടക്കുന്നു . ചില്ല് വാതിലുള്ള ഓരോ മുറിക്കു പുറത്തും അവരെ കമ്പ്യൂട്ടറില്‍ മോണിറ്റര് ചെയ്തുകൊണ്ട് സിസ്റ്റെര്സ്.. . ഞങ്ങള്‍ നായരുടെ അടുത്തെത്തി. അവിടെ ഉണ്ടായിരുന്ന സിസ്ട്ടരിനോട് കാര്യം അന്വേഷിച്ചു. നിസഹായത നിറഞ്ഞ ഒരു മറുപടി. 'ഹി ഈസ്‌ സിക്ക്'. അതില്‍ എല്ലാം അടങ്ങിയിരുന്നു . അദേഹത്തെ കയറി കാണുന്നുന്ടെങ്ങില്‍ ഈ യെല്ലോ ഡ്രസ്സ്‌ ഇട്ടു കയറണം. ഇന്‍ഫെക്ഷന്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ ആണ്. നേഴ്സിന്റെ അട്വൈസ്. ശ്വാസം എടുക്കാനുള്ള നായരുടെ ബുദ്ധിമുട്ട് കണ്ടു അവള്‍ പരിഭ്രമിച്ചു; മുറിക്കകത്തെക്ക് വന്നില്ല .. ഞാന്‍ അകത്തുകയറി, കിടക്കകരികില്‍ കുറച്ചു നേരം നിന്നു. ഒന്ന് തൊടണമെന്നു ഉണ്ടായിരുന്നു. ഉള്ളില്‍ സങ്കടം അരിച്ചിറങ്ങി ... തിരികെ നടക്കുമ്പോള്‍ അടുത്തുള്ള മുറിയിലെ ആളുകളെ ശ്രദ്ധിച്ചു. ചലനമറ്റും, ഒട്ടും തിരക്കില്ലാതെയും, അങ്ങനെ..

ഹോസ്പിറ്റലിനു മുന്‍പിലുള്ള പാര്‍ക്കിലെ ബെഞ്ചില്‍, മേലേക്ക് നോക്കി കുറെ നേരം വെറുതെ ഇരുന്നു. ഒന്നും മിണ്ടാതെ... ചന്തമില്ലാത്ത ആകാശത്തുകൂടി കൂടണയുന്ന പ്രാക്കള്‍.. എതിരെയുള്ള റോഡില്‍, ഇപ്പോഴും നിറയെ തിരക്കും ധൃതിയും ഉണ്ട്. എനിക്ക് തോന്നി; ഈ നഗരത്തിനു ആ ജാപ്പനീസ് ഗുരുവിനെ ആവശ്യമുണ്ട്. ഒരു ചോദ്യം ചോദിക്കാന്‍. 'Where are you heading in swift?'

നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ , തൃശൂര്‍ക്കാരന്‍ നായര് മരിച്ചിട്ട് ഒരാഴ്ചയാകുന്നു..

No comments: