Friday, July 2, 2010

കുസൃതിക്കൂട്ടവും മജീഷനും

ഈ ചെറിയ പ്രവാസജീവിതത്തിന്റെ ബാക്കിപത്രം അതായിരുന്നു; പ്രവാസം തന്ന അത്ര കടുത്തതല്ലാത്ത ഏകാന്തതതയും; അതില്‍ നിന്നും രൂപപ്പെട്ട നിര്‍ജീവത്വം തന്നെ; അഴിക്കുള്ളില്‍ അകപ്പെട്ടവന്റെ അനുഭവവുമായി അതിനു ഒട്ടേറെ സമാനതയും ഉണ്ട്‌..(ഇപ്പോള്‍ പയ്യേ പയ്യേ അത് മാറിത്തുടങ്ങുന്നു... അതിനു ഒരു കാരണം സഖിയുടെ സാനിദ്ധ്യം തന്നെ...) സഖിക്ക് മുന്‍പ് എന്‍റെ ഏകാന്തതയില്‍ കൂട്ട് ഓര്‍മ്മകളായിരുന്നു; ഓര്‍മ്മകള്‍ മാത്രം.. അതേ, പ്രവാസികള്‍ ഓര്‍മ്മകളിലാണ്‌ ജീവിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഗ്രാമത്തിന്റെ, വീടിന്റെ, ദേവാലയത്തിന്റെ, പള്ളികൂടത്തിന്റെയൊക്കെ... കേരളത്തിലേക് തല തിരിച്ചു പിടിച്ചു ജീവിക്കുന്നവരാണ് ഏറയും എന്ന് പറയേണ്ടിവരും...അവരുടെ വാര്‍ത്തമാനങ്ങള്‍ക്കിടയില്‍ നിറയെ നാട്ടോര്‍മ്മകള്‍ മാത്രം... കണ്ടുമുട്ടുമ്പോള്‍ മുഖത്ത് തെളിയുന്നത് ആശ്വാസത്തിന്റെ ചന്ദ്രവെട്ടം..

ആണ്ടില്‍ കുറഞ്ഞത്‌ നാലുവട്ടം കലിപ്പാകുന്ന ആനയുള്ള(ഓമല്ലൂര്‍ മണികണ്ടന്‍) നാട്ടില്‍ നിന്നാണ് വരുന്നത്... നിറയെ ഇണക്കങ്ങളും, കുറച്ചു പരിഭവങ്ങളും ഉള്ള വീടുണ്ട് , വല്യപ്പച്ചന്‍ ഒരുക്കിത്തന്ന കര്‍ഷകവേഷം, inferiority complex കാരണം ഫാന്‍സി ഡ്രസ്സ്‌ വേദിയില്‍ കയറാന്‍ മടിച്ചു നിന്ന ബാല്യം ഉണ്ട്, അന്നുകേട്ട കളിയാക്കലിനു പരിഹാരം കാണാന്‍ പിന്നീട് കിട്ടിയ വേദികള്‍ ആര്‍ത്തിയോടും ആവേശത്തോടും കയറിയ കൌമാരം ഉണ്ട്....അതെ ഞാനും നാടിന്‍റെ ഓര്‍മകളില്‍ ജീവിക്കുന്ന പാവം പ്രവാസി... പിന്നീട്; അതായതു ഇപ്പോള്‍ മരുഭൂമിയുടെ ചൂടേറ്റു വാടി പണ്ടാരമടങ്ങിയ യുവത്വം മാത്രം കൈമുതല്‍...

പിന്നെ ഒരു ആശ്വാസമുള്ളത് സമാനമന്സ്ക്കരായ കുറെയേറെ ചെറുപ്പക്കാരെ എന്‍റെ പരിസരങ്ങളില്‍ കാണാന്‍ കിട്ടീ ... അതും എന്‍റെ പള്ളിയുടെ പരിസരത്തില്‍ നിന്നും!.. ഈയടുത്ത്‌ ഇവര്‍, "നിഡോ പാലിന്റെ മാത്രം രുചി നുണഞ്ഞും,'KFC'യെയും, 'Pisa' യെയും കൂടുതല്‍ ഇഷ്ട്ടപെടുന്ന, കമ്പ്യൂട്ടര്‍ ഗെയ്മുകള് മാത്രം കളിച്ചുശീലിച്ച, ഫ്ലാറ്റിന്റെ നാലുമൂലകളില്‍ ഒതുങ്ങികൂടെണ്ടി വരുന്ന "(ശരാശരി മലയാളിയുടെ മാത്രം പ്രശ്നം,തെറ്റുധരിക്കരുത്) 'ഗള്‍ഫ്‌ കുട്ടികള്‍ക്ക് വേണ്ടി നമ്മുടെ നാടിനെ ഓര്‍മപ്പെടുത്തുന്ന ഒരു 'കുസൃതിക്കൂട്ട0' ഒരുക്കുകയുണ്ടായി.. ടിയാനും ഉണ്ടായി കൂട്ടത്തില്‍ പാടാന്‍... ബഹുകേമം തന്നെ ആയിരുന്നു ഈ കൂട്ടംകൂടല്‍... നാടിനെക്കുറിച്ച് ഇത്തിരി വെട്ടം കിട്ടാന്‍ ഈ പരിപാടി പ്രയോജനപ്പെടുമെന്ന് ഒരു ശുഭാബ്തിവിശ്വാസം ഉണ്ട് ...


ഓലകൊണ്ടുള്ള കണ്ണടയും, വാച്ചും ഉണ്ടാക്കുന്നത് മുതല്‍ നമ്മള്‍ കളിച്ച പുലിയും പശുവും വരെ അവരെ കളിപ്പിച്ചും മനോഹരമാക്കി കുസൃതിക്കൂട്ടതിനെ... അത് എനിക്ക് ബാല്യത്തിലേക്കും, കൌമാരത്തിലെക്കും, ഗ്രാമത്തിലെക്കുമുള്ള ഒരു തിരിച്ചു നടത്തം തന്നെ ആയിരുന്നു.. വയലിരമ്പത് വെച്ച് ഓലകീറി വാച്ചുകെട്ടി തന്ന വല്യപ്പച്ചനെയും, പുലിയും പശുവും ആദ്യമായി കളിച്ച സ്കൂളിലെ 'പി .ടി' ക്ലാസുകള്‍ ഓര്‍മയിലേക്ക് ഓടിയെത്തി.. അതിന്റെ കൂടെ ഞാന്‍ ഒരു 'വലിയ' മജീഷന്‍ ആണെന്ന് ' കുട്ടിപട്ടാളത്തെ' ബോധ്യപ്പെടുത്താന്‍ ഒരു കഠിന ശ്രമം തന്നെ നടത്തി.. അതിനു പാടുപെട്ടിടും വല്യ കാര്യം ഇല്ലെന്നു എനിക്ക് മനസിലാവാന്‍ കുറെ നേരമെടുത്തു... അടുത്താഴ്ച പള്ളിയിലും മുണ്ട് തലയില്‍ കൂടി ഇട്ടു പോകേണ്ടി വരുമെന്ന് തോന്നുന്നു...എന്‍റെ വിധി!(ഷാപ്പിലേക്ക് പോകുമ്പോളെ ഉണ്ടായിരുന്നുള്ളൂ ഇതുവരെ തലയില്‍ തുണി...ഹ )..However പത്തു പേരുടെ മുന്‍പില്‍ രണ്ടു മാജിക് കാണിക്കണമെന്നുള്ള എന്റെ ചിരകാലാഭിലശം അങ്ങനെ പൂവണിഞ്ഞു...(കാണിച്ച രണ്ടും ചീറ്റിപോയതിനു ഞാന്‍ എന്ത് പിഴച്ചു...) കാടും കണ്ടലും, വയലും ആശാന്പള്ളിക്കൂടവും കടന്നു ഫ്ലാറ്റിലേക്ക് ചേക്കേറുമ്പോള്... നാടിനെ കുറിച്ച്, അതിന്റെ നന്മകളെകുറിച്ച് ഒക്കെ അറിഞ്ഞതിന്റെ സംതൃപ്തി കുട്ടികളുടെ മുഖം നിറയെ....
അത് ഞാന്‍ കണ്ട സൂര്യകാന്തി പൂക്കള്‍ പോലെ സുന്ദരവും!